ഖുശ്ബു അഭിനയിച്ചത് മാത്രം കളഞ്ഞു; 17 മിനുറ്റിലെ സീനുകള്‍ക്ക് നടിയ്ക്ക് 40 ലക്ഷം കൊടുത്തിരുന്നതായി റിപ്പോര്‍ട്ട്
ഹരിയും ആഷിഷോർ സോളമനും ചേർന്ന് എഴുതിയ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമാണ് വാരിസു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും പിവിപി സിനിമയുടെയും ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് , രശ്മിക മന്ദാന എന്നിവർക്കൊപ്പം ആർ. ശരത്കുമാർ , പ്രഭു , ജയസുധ , പ്രകാശ് രാജ് , ശ്രീകാന്ത് , ഷാം എന്നിവർ സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്നു.
വിജയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 66-ാമത്തെ ചിത്രമായതിനാൽ 2021 സെപ്റ്റംബറിൽ ദളപതി 66 എന്ന താൽക്കാലിക തലക്കെട്ടിലാണ് ചിത്രം പ്രഖ്യാപിച്ചത്.വാരിസു 2023 ജനുവരി 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൊങ്കൽ വാരത്തിൽ റിലീസ് ചെയ്തത്. വലിയ വിജയമായിരുന്നു സിനിമ. എന്നാലും ഇപ്പോൾ സിനിമയെ കുറിച്ചുള്ള ഒരു വാർത്തയാണ് വൈറൽ ആകുന്നത്.
നടി ഖുശ്ബുവും ഈ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നതിനെ പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ സിനിമ റിലീസായപ്പോൾ താരത്തെ സിനിമയിൽ കണ്ടില്ല. തെന്നിന്ത്യയിലെ മുതിര്‍ന്ന നടിയായ ഖുശ്ബു വാരിസു വില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ അവസാന എഡിറ്റിങ്ങില്‍ ഖുശ്ബുവിന്റെ സീനുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പാണ് വിജയ് ചിത്രം വാരിസുല്‍ താനും ഉണ്ടെന്ന വിവരം താരം തന്നെ ആരാധകരെ അറിയിക്കുന്നത്. വിജയുടെയും രശ്മികയുടെയും കൂടെ നില്‍ക്കുന്ന ചിത്രവും താരം പുറത്ത് വിട്ടിരുന്നു. സിനിമയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലായിരുന്നു താരം അഭിനയിച്ചത്. ഏകദേശം പതിനേഴ് മിനുറ്റോളം നീണ്ട രംഗങ്ങള്‍ താരത്തിന്റെതായി മാത്രമുണ്ട്.
എന്നാല്‍ സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ട് തയ്യാറാക്കിയപ്പോള്‍ ദൈര്‍ഘ്യം കൂടിയതിനെ തുടര്‍ന്ന് ആ കഥാപാത്രത്തെ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും സിനിമയില്‍ അതിഥി വേഷമായിട്ടാണ് ഖുശ്ബു വരുന്നതെങ്കിലും ഏകദേശം നാല്‍പത് ലക്ഷത്തോളം പ്രതിഫലം നല്‍കിയിരുന്നു എന്നും അണിയറ പ്രവർത്തകർ പുറത്തു വിടുന്നു. മാത്രമല്ല സിനിമയില്‍ നിന്നും ഖുശ്ബുവിന്റേതായി ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത് വിടാൻ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്